Tuesday, August 12, 2008

സുഹൃദ്‌ വലയം


പ്രശാന്ത് - ഞാന്‍ കൂട്ടുകെട്ട് അങ്ങനെ തുടങ്ങുന്ന കാലമായിരുന്നു അത്‌.... പ്രശാന്ത് അന്നേ ആരൊടും സംസാരിക്കാത്ത ഒരു activities-ഇലും പങ്കെടുക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു ആവറേജ്‌ വിദ്യാര്‍ത്ഥി ആയിരുന്നു.. എന്നാല്‍ ഞാന്‍ അവനെക്കാളും ഒട്ടും മോശമല്ല എന്ന്‌ വേണം പറയാന്‍... എനിക്കും സ്കൂള്‍ സംബന്ധമായ ആക്റ്റിവിറ്റീസിലൊന്നും പങ്കെടുക്കാന്‍ താല്പര്യമില്ലായിരുന്നു. പക്ഷെ സ്പോര്‍ട്സ് എന്നാല്‍ എനിക്ക്‌ ജീവനായിരുന്നു... അങ്ങനെ ക്രിക്കെറ്റും ഫുട്ബോളും ഒക്കെ കാരണം എനിക്ക്‌ എന്റെ അടുത്ത സുഹ്രുത്തുക്കളെ ലഭിച്ചു - പിട്ടു, കെ.പി. ,സുശീലന്‍.
പ്രശാന്തിനും എനിക്കും കുറേ സാമ്യതകള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ മൂന്നുപേര്‍ക്കും എന്നോട് ഉള്ള ഏക സാമ്യത അവരെല്ലാം നായന്മാര്‍ ആണെന്നതും മലയാളികളാണെന്നതും മാത്രമാണ്‌......

കെ.പി.
അവനെ അവന്റെ അമ്മ മാത്രമായിരിക്കും യഥാര്‍ത്ഥ പേര് വിളിച്ചിട്ടുണ്ടാവുകയുള്ളു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.. അവന്‍ പണ്ട്‌ മുതലേ അവന്റെ ഇനീഷ്യലില്‍ ആണ്‌ അറിയപ്പെടുന്നത്‌.." കെപി".. 6-ആം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ തന്നെ പ്രായപൂര്‍ത്തി ആയെന്നു സ്വയം പ്രഖ്യാപിച്ചു ഏട്ടന്മാരൊക്കെ ഒളിപ്പിച്ചു വെക്കുന്ന ബ്ലൂ ഫിലിം കാസ്സെറ്റുകള്‍ കട്ടെടുത്തു കാണാന്‍ തുടങ്ങിയ ആളാണ്‌ കെപി.. ക്ലാസ്സിലെ എറ്റവും നീളം കൂടിയ മനുഷ്യന്‍.
അസ്സെംബ്ലി ലൈനില്‍ നില്‍ക്കുമ്ബോള്‍ പൂരത്തിനു അണിഞ്ഞു നില്ക്കുന്ന കൊമ്പനാനകളെ പോലെ പ്രൌഢിയില്‍ തലയും പൊക്കി നില്‍ക്കുന്ന ഏക വ്യക്തി... 6-ആം ക്ലാസ്സില്‍ തന്നെ 6 അടി പൊക്കമുണ്ടായിരുന്ന കെപി ക്ക്‌ പക്ഷെ ആ 6 അടി കൊണ്ട് തൃപ്തിപെടേണ്ടി വന്നു.. ഇപ്പോഴും ആ 6 അടിയില്‍ നിന്നൊരു മാറ്റം അവന്‌ വന്നിട്ടില്ല...

പിട്ടു അഥവാ ഷാറൂഖ് ഖാന്‍
കൂട്ടത്തില്‍ എറ്റവും smart – handsome… സ്കൂളിലെ ഷാറൂഖ് ഖാന്‍ എന്നൊക്കെ പെണ്‍കുട്ടികള്‍ വിളിക്കാറുള്ള നമ്മുടെ "പിട്ടു".. ആരോടും എന്തും തുറന്നടിച്ചു പറയാന്‍ ധൈര്യമുള്ള, സ്കൂളിലെ ദാദ ആയ മസില്‍ മാനെ അടിക്കാന്‍ ചങ്കൂറ്റം കാണിച്ച എക വ്യക്തി അവനായിരുന്നു.. ദൈവം ആര്‍ക്കും എല്ലാം കൊടുക്കില്ല എന്നു പറയുന്നതു അവന്റെ കാര്യത്തില്‍ വളരെ ശരിയായിരുന്നു.. അവനു കുറച്ചു height -ഉം കുറച്ചു ബുദ്ധിയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ്‌ നമുക്ക്‌ ഉണ്ടായ ആകെയുള്ള ആശ്വാസം...

സുശീലന്‍
യാതൊരു വിധ നല്ല ശീലങ്ങളുമില്ലാത്തതുകൊണ്ട് നമുക്ക്‌ അവനെ ഇങ്ങനെ വിളിക്കാം. സ്കൂളില്‍ ടീച്ചര്‍മാര്‍ക്ക്‌ നമ്മുടെ gang -നൊട്‌ വെറുപ്പ്‌ തോന്നാനുള്ള പ്രധാന കാരണം .. അവന്‍ എങ്ങനെ നമ്മുടെ സുഹൃത്ത്‌ ആയെന്ന്‌ ഓര്‍മയില്ല പക്ഷെ അവന്റെ കൂട്ടുകാരായതു കൊണ്ട്‌ മാത്രം നമുക്ക്‌ കുറേ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ എന്നത്‌ നല്ല ഓര്‍മയുണ്ട്‌...
Love, Friendship എന്നത്‌ കൂടാതെ Flirting എന്നൊരു വക കൂടി ബന്ധങ്ങളില്‍ ഉണ്ടെന്ന്‌ പഠിപ്പിച്ച്‌ തന്ന മഹാന്‍.. കൂട്ടത്തില്‍ ഉള്ള ഒരുത്തനെ എങ്ങനെ ഒഴിവാക്കണം എന്ന രാഷ്ട്രീയ തന്ത്രം നമ്മള്‍ ആദ്യം പരീക്ഷിച്ചത്‌ അവനില്‍ ആയിരുന്നു...
സഹപാഠി ആയ മാധുരി ദിക്ഷിതിന്റെ അമ്മ ക്ലാസ്സില്‍ വന്ന്‌ അവരുടെ വീട്ടിലെ മതില്‍ രാത്രി ചാടിയതിന്‌ സുശീലനെ തെറി വിളിച്ചപ്പോള്‍ വല്‍സമ്മ ടീച്ചര്‍ ആദ്യം നോക്കിയത്‌ നമ്മള്‍ മൂന്ന്‌ പേരെയും ആയിരുന്നു.. പിന്നെ എങ്ങനെ നമ്മള്‍ അവനെ കൂടെ നിര്‍ത്തും ??

വല്ല്യേട്ടന്‍ ബോറന്‍ സ്കൂള്‍ ജീവിതം കഴിഞ്ഞ്‌ CUSAT-ഇല്‍ കോളേജ്‌ ജീവിതം അടിച്ചു പൊളിക്കാന്‍ തുടങ്ങിയപ്പോഴും ചെറിയേട്ടന്‍ ഡോക്റ്റര്‍ ആവാന്‍ അവസാനത്തെ ചവിട്ട്‌ പടി ആയ 12-ആം ക്ലാസ്സ്‌ തുടങ്ങിയപ്പോഴും ആയിരുന്നു എന്റെ ജീവിതത്തിലെ പത്താം ക്ലാസ്സ്‌ എന്ന കാലഘട്ടം വരുന്നത്‌...

നമ്മുടെ സ്വന്തം പിട്ടു അന്ന്‌ ശരിക്കും ഷാറൂഖ് ഖാന്‍ തന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ്‌ മരുഭൂമിയിലെ പച്ചപ്പ്‌ പോലെ നമ്മുടെ ക്ലാസ്സില്‍ അന്ന്‌ അവള്‍ പ്രവേശിച്ചത്‌.. ബോംബെയില്‍ പഠിച്ച അവള്‍ ക്ലാസ്സിലെ നീളന്‍ മുടിയുള്ള പെണ്‍കുട്ടികള്‍ക്കൊക്കെ ഒരു പുത്തന്‍ അനുഭവമായ ബോബ്‌ കട്ട്‌ മുടിയുമായിട്ടാണ്‌ കയറിയത്‌....
നമുക്ക്‌ എല്ലവര്‍ക്കും അവളെ കാണാന്‍ റാണി മുഖര്‍ജിയെ പോലെയാണ്‌ തോന്നിയത്‌.. അത്‌ നമ്മുടെ ഷാറുഖ് ഖാന്‌ ശരിക്കും ഇഷ്ടമായി. കാരണം റാണി മുഖര്‍ജിക്ക്‌ സ്കൂളിലെ ഷാരുഖ് ഖാനല്ലെ ഏറ്റവും കൂടുതല്‍ ചേരുന്നത്..?

അങ്ങനെ നമ്മുടെ കൂട്ടത്തിലെ ആദ്യ പ്രേമത്തിനുള്ള കെണി ഒരുക്കങ്ങള്‍ നമ്മള്‍ പ്ലാന്‍ ചെയ്തു...

Tuesday, August 5, 2008

തിരിച്ചറിവ്‌

സ്ഥലം : കോലത്തുനാടിലെ ഒരു പ്രധാന വിദ്യാലയം

വൈകുന്നേരം 3.10... സ്കൂള്‍ ബ്ബെല്‍ അടിചു...... അത് കേള്‍ക്കേണ്ട താമസം ഞാന്‍ ബാഗും എടുത്ത് ഇറങ്ങി. അങ്ങുമിങ്ങും നോക്കാതെ നേരെ പോയി കുമാരേട്ടന്റെ കടയില്‍ കയറി...
ഒരു രൂപ കൊണ്ട് ഒരാള്‍ക്ക് ഒരു മണിക്കൂര്‍ വരെ ഹാപ്പി ആയി ഇരിക്കാം എന്നു 6-ആം ക്ലാസില്‍ കുമാരേട്ടനാണ്‌ എനിക്ക്‌ മനസ്സിലാക്കി തന്നത്.. 10 പൈസയുടെ 10 മിഠായി മതി എനിക്ക്‌ വീട്ടില്‍ എത്തുന്നതു വരെ സന്തോഷിക്കാന്‍..

പ്രശാന്ത്, രജി പിന്നെ രജിയുടെ അനിയന്‍ ശ്രീജുവും വന്നു... പതിവു പോലെ നമ്മള്‍ എന്റെ ഇളയ ഭ്രാതാശ്രീ (എന്റെ രണ്ടാമത്തെ ഏട്ടന്‍) ലൈബ്ററിയില്‍ നിന്നു വരാന്‍ കാത്തിരിപ്പു തുടങ്ങി.. കുറേ പുസ്തകങ്ങള്‍ ഒക്കെ പിടിച്ച്‌ അവന്‍ വന്നപ്പോള്‍ മിക്കവാറും എല്ലാ കുട്ടികളും സ്കൂള്‍ ഗയ്‌റ്റ് വിട്ടിരുന്നു...

മൂത്ത ഭ്രാതാശ്രീ - അതായത്‌ വല്യേട്ടന്‍ - എവിടെ എന്ന്‌ അന്വേഷിച്ചപ്പോള്‍ എന്നത്തെയും പോലെ വോളി ബോള്‍ പ്രാക്റ്റീസ് ഉണ്ടെന്നു പറഞ്ഞ്‌ വരുന്നില്ല എന്ന വിവരം അറിഞ്ഞു.... അവനു വോളി ബോള്‍ അത്രയ്ക്ക്‌ താല്‍പര്യം ആയതു കൊണ്ടോ അതോ നമ്മള്‍ ചീളു പിള്ളേരുടെ കൂടെ ടൌണിലൂടെ നടക്കാന്‍ മടി ആയതു കൊണ്ടോ എന്നറിയില്ല.. മിക്കവാറും വൈകുന്നേരം അവന്‍ മുങ്ങുമായിരുന്നു......

ശ്രീജുവിനെ എന്നത്തെയും പോലെ അടിച്ചും ഇടിച്ചും നമ്മള്‍ ബസ് സ്റ്റോപ് ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി... ശ്രീജുവിന്‌ എന്തായാലും കോളേജില്‍ റാഗ്ഗിങ് കിട്ടിയപ്പൊ ചിരി ആയിരിക്കും വന്നിട്ടുണ്ടാകുക.. അവന്‍ 4-ആം ക്ലാസ്സില്‍ പഠിക്കുന്നതു മുതല്‍ നമ്മള്‍ എന്നും വൈകിട്ടു അവന്റെ നേരെ ബാറ്റ ബൂട്ട് കൊണ്ട്‌ പ്രയോഗം തുടങ്ങിയതാ.. അവനെ പോലെ അടി കൊണ്ട ഒരു ആളെ ഞാന്‍ ഇനിയും കാണേണ്ടീ ഇരിക്കുന്നു.. ഒരു ഫ്രീഡം ഫൈറ്ററിനു വേണ്ട എല്ലാ സ്റ്റാമിനയും ശ്രീജു സ്കൂള്‍ ജീവിതത്തില്‍ നേടിയിട്ടുണ്ടാകും... ബസ് സ്റ്റോപ്പില്‍ എത്തി എല്ലാവരും വരി വരി ആയി പീ കെ ബസ്സിന്റെ സൈഡില്‍ നില്‍ക്കാന്‍ തുടങ്ങി... ക്ലീനറിനോടും കണ്ടക്റ്ററിനോടും ഉള്ള ദേഷ്യം തീര്‍ക്കാന്‍ അന്നും 50 പൈസ നാണയം കൊണ്ട്‌ ബസ്സിന്റെ ബോഡിയില്‍ കലാ പരിപാടികള്‍ തുടങ്ങി... ഇത്രയും നാളുകൊണ്ട്‌ ബസ്സിന്റെ പുറകു വശത്ത് നമ്മള്‍ ഒരു ലോക ഭൂപടം തന്നെ വരച്ചു കാണും .... അവസാനം വണ്ടി വിടുമ്ബൊ എങ്ങനെയൊക്കെയോ തൂങ്ങി പിടിച്ച്‌ കയറി ബാക്ക് സീറ്റില്‍ അടി കൂടി ഇരികുമ്ബൊ കയ്യില്‍ 4 മിഠായി കൂടിയേ ഉണ്ടായിരുന്നുള്ളു....

ബസ്സില്‍ നമുക്ക്‌ പ്രധാന ടൈം പാസ്സ് ഉറക്കം അഭിനയിക്കുക എന്നായിരുന്നു... സ്റ്റുഡന്റ് പാസ്സ് ആയതു കൊണ്ട്‌ ഓരോ ആള്‍ ബസ്സില്‍ കയറുമ്ബോഴും നമ്മളെ നോക്കും സീറ്റിനു വേണ്ടി..അപ്പൊ പിന്നെ ഉറക്കം തന്നെ ആയിരുന്നു ആകെ ഉള്ള ആശ്വാസം.....
ബസ്സില്‍ അന്നു നല്ല തിരക്കായിരുന്നു...നമ്മളില്‍ ആരു എഴുന്നേറ്റ്‌ കൊടുക്കും എന്ന തര്‍ക്കത്തിലാണ്‌.. എല്ലാവര്‍ക്കും ഇരിക്കണം. അങ്ങനെ നമ്മള്‍ വാശി കൂടി അവസാനം എന്നെ പ്രശാന്ത് എഴുന്നേല്പ്പിച്ചു... ജീവിതത്തില്‍ ആദ്യമായിട്ടു ഒരുത്തനോട്‌ വെറുപ്പ്‌ തോന്നുന്നതു അന്നായിരുന്നു. ബസ്സ് അവിടെ - പ്രശാന്തിന്‌ ഇറങ്ങേണ്ട സ്ഥലത്ത്‌ എത്താന്‍ കാത്ത്‌ നില്‍ക്കുകയായിരുന്നു ഞാന്‍...
കരിവെള്ളൂര്‍ എത്തിയതും ഞന്‍ ഓടി പുറകിലേക്ക്‌ പോയി പ്രശാന്തിന്റെ മുഖം നോക്കി.. പിന്നെ എനിക്ക്‌ ഓര്‍മയില്ല... "ട്ടപ്പെ...."...എനിക്ക്‌ എങ്ങനെ അതു തോന്നി എന്നെനിക്ക്‌ അറിയില്ല.. പക്ഷെ ജീവിതത്തില്‍ ആദ്യായിട്ട്‌ ഞന്‍ ഒരാളുടെ മുഖത്തു അടിച്ചത്‌ അന്നാണ്‌......പ്രശാന്തിനെ ക്ലീനര്‍ പുറത്തിറക്കി.. അവന്‍ കരയുന്നുണ്ടായിരുന്നു.. അവന്‍ കരഞ്ഞോണ്ട്‌ "നായിന്റ മോനേ" എന്ന്‌ വിളിച്ചത്‌ എനിക്കിപ്പോഴും ഓര്‍മയുണ്ട്‌.. ബസ്സില്‍ പിന്നെ ഇരിക്കുമ്ബോള്‍ എനിക്ക്‌ വല്ലാത്തൊരു കുറ്റബോധം തോന്നി.. എല്ലാരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.... ചെറിയേട്ടന്റെ കണ്ണില്‍ ഇത്‌ വീട്ടില്‍ പറഞ്ഞു കൊടുക്കും എന്ന കാര്യം മാത്രമായിരുന്നു തെളിഞ്ഞു കാണാനാകുമായിരുന്നത്‌..

"പ്രശാന്ത്‌ "
ഡി.ഓ.ബി-ആഗസ്ത് 14, 1984.....
വീട്‌-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കളി തൊട്ടില്‍ എന്നു അവകാശപ്പെടാവുന്ന സ്ഥലം.
ജനിച്ചത്‌ കാഞ്ഞങ്ങാട് ഹോസ്പിറ്റലില്‍...എന്നെക്കാളും ഒരു ദിവസം മാത്രം പ്രായക്കൂടുതല്‍ ഉള്ള ഞാന്‍ ജനിച്ച അതേ ഹോസ്പിറ്റലില്‍ ജനിച്ച, ക്വാര്‍റ്റേഴ്സില്‍ എന്റെ വീടിന്റെ മുന്‍വശത്തെ വീട്ടില്‍ താമസിച്ച എന്റെ കളികൂട്ടുകാരന്‍...
6-ആം ക്ലാസ്സ് വരെ നമ്മള്‍ വെറും ഫ്രണ്ട്സ് ആയിരുന്നു.. അല്ലാതെ അവനോട്‌ എനിക്ക്‌ ഒരു പ്രത്യേകതയും തോന്നിയിട്ടില്ല.".. ബസ്സ്‌ എനിക്കിറങ്ങാനുള്ള സ്റ്റോപ്‌ എത്തുന്നതു വരെ എന്റെ മനസ്സില്‍ തോന്നിയതു ഈ കാര്യങ്ങളായിരുന്നു.....അവനെ അടിച്ചതില്‍ എനിക്ക്‌ എന്തോ ഒരു വിഷമം ഉണ്ടെന്നു മനസ്സിലായി...

അതൊരു വിഷമമല്ല.. ജീവിതത്തിലെ ആദ്യത്തെ തെറ്റാണെന്ന്‌ എനിക്ക്‌ വളരെ താമസിയാതെ മനസ്സിലായി... എന്നോട് ഒരാഴ്ച്ചയായി അവന്‍ മിണ്ടിയിട്ട്..
അന്നെനിക്ക്‌ മനസ്സിലായി അവനാണ്‌ എന്റെ ജീവിതത്തിലെ ബെസ്റ്റ് ഫ്രണ്ട് എന്ന്‌.....ആ തിരിച്ചറിവാണ്‌ എനിക്കു ഇന്നലെ കൂടി പ്രശാന്തിനോട് സംസാരിക്കാന്‍ തോന്നിപ്പിച്ചത്‌...
24 വര്‍ഷങ്ങളായുള്ള സൌഹൃദം.. അതാണ്‌ എനിക്ക്‌ പ്രശാന്ത്.... അവനെ ഓര്‍ത്ത്‌ തന്നെ വേണം എന്റെ കഥ തുടങ്ങാന്‍ എന്ന്‌ എനിക്ക്‌ തോന്നിയതില്‍ തെറ്റില്ല എന്നു ഞാന്‍ വിചാരിക്കട്ടെ............

Friday, August 1, 2008

ആമുഖം

ജീവിതാനുഭവങ്ങള്‍ ക്കൊണ്ട് നിറഞ്ഞു കവിയാനായി മാറ്റി വെയ്ക്കപ്പെട്ട എന്റെ ഉടമസ്ഥതയിലുള്ള മനസ്സ്‌ എന്ന ആ കൊച്ചു സ്ഥലം ചില സാങ്കേതിക കാരണങ്ങളാല്‍ ഒഴിപ്പിക്കണം എന്ന അവസ്ഥ വന്നിരിക്കുകയാണ്‌. അതുകൊണ്ട് തന്നെ ഈ മനസ്സിലെ ചില വസ്തുവകകള്‍ ഞാന്‍ ഈ ബ്ലോഗിലേക്ക്‌ പകര്‍ത്തി നിങ്ങളെ ഏല്പിക്കുകയാണ്‌..

കോലത്തുനാട്ടിലെ ഡിസ്കൊ ബാറുകളും ഡാന്‍സ്‌ ക്ലബ്ബുകളും നിറഞ്ഞ ഒരു മെട്റൊ നഗരത്തിലാണ്‌ കഥയുടെ ആദ്യ ഭാഗം നടക്കുന്നത്.. 4 പെട്ടി കടകള്‍ മാത്രമുള്ള ഒരു വളവു എന്നു എന്റെ ജന്മസ്ഥലമായ ആ മെട്റോ നഗരത്തെ കുറിച്ച്‌ അസൂയാലുക്കള്‍ പറയുമെങ്കിലും നിജസ്ഥിതി മറ്റൊന്നാണ്‌ എന്ന്‌ ഞാന്‍ ധരിപ്പിച്ചുക്കൊള്ളട്ടെ..